ഇന്ന് സംസ്ഥാന വ്യാപക എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ്

 
wwww

തിരുവനന്തപുരം: ആര്‍എസ്എസ് ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷം. പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്എഫ്ഐ അറിയിച്ചു.

കേരള സര്‍വകലാശാല വിസിയെ ഇന്നും തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍എസ്എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ സമരം സംഘടിപ്പിക്കും.

അതേസമയം, ഡിവൈഎഫ്‌ഐയുടെ സര്‍വകലാശാല മാര്‍ച്ചും ഇന്നാണ്. സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പോരാട്ടത്തിന് ഡിവൈഎഫ്‌ഐയും പിന്തുണ പ്രഖ്യാപിച്ചു. ആര്‍എസ്എസ് നോമിനിയായ ചാന്‍സിലറെ മുന്‍നിര്‍ത്തി കേരളത്തിലെ സര്‍വ്വകലാശാലകളെ ആര്‍എസ്എസ് വത്ക്കരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനും ഉള്ള ശ്രമം വിലപ്പോവില്ല. കേരള സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടമാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്.

ഭരണഘടനയും യൂണിവേഴ്‌സിറ്റി ആക്ടും സ്റ്റാറ്റിയൂട്ടുകളും കാറ്റില്‍ പറത്തി ചാന്‍സിലറും ചാന്‍സിലറുടെ നോമിനിയായ വിസിയും ചേര്‍ന്ന് നിരന്തരം ഉത്തരവുകള്‍ ഇറക്കികൊണ്ടിരിക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്താനും നടപടി എടുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സര്‍വ്വകലാശാലയുടെ ഭരണനിര്‍വഹണം നടക്കുന്ന സിന്‍ഡിക്കേറ്റിനെ ഭീഷണിപ്പെടുത്തുന്ന ചാന്‍സിലര്‍ ആര്‍ എസ് എസിന് അടിമപ്പണി എടുക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Tags

Share this story

From Around the Web