ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ് ജെറുസലേം
 

 
www

മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു.

”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം തേടുന്ന കുട്ടികള്‍, പകര്‍ച്ചവ്യാധികള്‍, ഭക്ഷണവിതരണ സ്ഥലങ്ങളില്‍ പോലും അക്രമങ്ങള്‍, പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവരുടെ ജീവന്‍ പോലും അടുത്ത നിമിഷം നഷ്ടമാകുന്ന സാഹചര്യം..” ഇത്തരം ദുര്‍ഘടമായ അവസ്ഥയിലും സന്നദ്ധ സേവകര്‍ ജീവന്‍ പണയം വച്ചു കൊണ്ട് സേവനിരതരാണ്.

വെസ്റ്റ് ബാങ്കില്‍, പുതിയ മതിലുകളും സെറ്റില്‍മെന്റുകളും ഉയരുന്നു, നിരവധി ചെക്ക്‌പോയിന്റുകള്‍ കടന്നു ജോലിക്കോ പഠിക്കാനൊ പോകുവാന്‍ ആളുകള്‍ മടിക്കുന്നു. കൃഷിയും വിദ്യാഭ്യാസവും ബിസിനസുകളും എല്ലാം തകര്‍ന്നു. തീര്‍ത്ഥാടനങ്ങള്‍ നിര്‍ത്തിയതോടെ ബെത്ലഹേം പോലുള്ള നഗരങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.

 40,000-ത്തിലധികം അഭയാര്‍ത്ഥികള്‍ ജെനിന്‍, നൂര്‍ ഷാംസ്, തുല്‍ക്കരേം എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്കായി ഭക്ഷണവും ശുചിത്വ കിറ്റുകളും മെഡിക്കല്‍ ക്യാമ്പുകളും കാരിത്താസ് ഒരുക്കുന്നുണ്ട്. വീടും, ബന്ധുക്കളും, ജോലിയുമെല്ലാം നഷ്ടമായ നിസഹായാരായ മനുഷ്യര്‍ക്ക് മാനസിക പിന്തുണയും പ്രതീക്ഷയും നല്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തീവ്രമായി പരിശ്രമിക്കുന്നു.

എല്ലാം നഷ്ടമായ മനുഷ്യരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വിത്തുകള്‍ വീണ്ടും നട്ടുപിടിപ്പിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് അസ്ഫര്‍ പറയുന്നു.

Tags

Share this story

From Around the Web