ബഹിരാകാശത്ത് ഇന്ത്യയുടെ പുതു ചരിത്രം രചിക്കാൻ ശുഭാംശു ശുക്ല, ബഹിരാകാശ യാത്ര ഇന്ന് ഉച്ചയ്ക്ക് 12:01ന്

ന്യൂഡൽഹി: ബഹിരാകാശത്ത് ഇന്ത്യയുടെ പുതു ചരിത്രം രചിക്കാൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. ആക്സിയം 4 മിഷന്റെ ഭാഗമായി കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കുക. ശുഭാംശു ഉൾപ്പെടെ നാല് യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാളെ എത്തുക.
നാലു പതിറ്റാണ്ട് പിന്നിട്ട കമാൻഡർ രാകേഷ് ശർമയുടെ ബഹിരാകാശ യാത്രയ്ക്കുശേഷം, ഇത് ആദ്യമായി ഒരു ഇന്ത്യക്കാരൻ കുതിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. നാസയും, ഐഎസ്ആർഒയും, സ്പെയ്സ് എക്സും, യൂറോപ്പ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി അക്സിയം സ്പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്സിയം ഫോർ മിഷൻ.
ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ. സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി നിലയത്തിൽ എത്തിക്കാൻ സ്പെയ്സ് എക്സിന്റെ തന്നെ ഡ്രാഗൺ ക്രൂ മൊഡ്യൂളും ഉപയോഗിക്കുന്നു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01ന് കെന്നഡി സ്പേസ് സെന്ററിലെ 39 a ലോഞ്ചിംഗ് സെന്ററിൽ നിന്നാണ് യാത്ര. നാളെ വൈകിട്ട് നാലരയോടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന സംഘം 14 ദിവസം പരീക്ഷണങ്ങൾ നടത്തും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക.
കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും. റോക്കറ്റിലെയും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഓർബിറ്റൽ മോഡ്യൂൾ സെസ്ധ്വയിലെയും സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചാണ് ആക്സിയം മിഷൻ ചിറകു വിരിക്കാൻ ഒരുങ്ങുന്നത്.