കള്ളക്കേസുകള്‍ എടുക്കാനല്ല കടല്‍ തീരത്ത് ശുഷ്‌കാന്തി കാണിക്കണം: കെഎല്‍സിഎ

 
www

 ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ വക്താവിനെയും സമരം ഇരുന്ന വൈദികരെയും മറ്റു പ്രവര്‍ത്തകരെയും പ്രതികളാക്കി കേസെടുത്ത തോപ്പുംപടി പോലീസ് നടപടി പ്രതിഷേധാര്‍ഹം ആണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വൈദികര്‍ക്കും സമരവേദിയിലേക്ക് ജാഥയായെത്തിയ തീരവാസികള്‍ക്കും എതിരെയാണ് കേസുകള്‍ എടുത്തത്.

ജാഥയായി സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയ തീരവാസികള്‍, മന:പൂര്‍വം വഴി തടയണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ വക്താവിനെയും സമരം ഇരുന്ന വൈദികരെയും മറ്റു പ്രവര്‍ത്തകരെയും പ്രതികളാക്കി തോപ്പുംപടി പോലീസ്  കേസെടുത്തത്.  കേസില്‍ പ്രതികളാക്കിയവര്‍  രാവിലെ മുതല്‍ വൈകുന്നേരം വരെ സമരപ്പന്തലില്‍ ഇരുന്നവരാണ്. അവര്‍ക്കെതിരെയാണ് ജാഥ നയിച്ചു കൊണ്ടുവന്നു വഴി തടസപ്പെടുത്തി എന്ന കള്ളക്കേസ് എടുത്തിരിക്കുന്നത്.

സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാതെ കടല്‍ ക്ഷോഭത്തില്‍ പൊറുതിമുട്ടി  ജനം പ്രതിഷേധിക്കുമ്പോള്‍ ചാക്കുകളുമായി തടയണ കെട്ടാന്‍ ശ്രമിക്കും. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള  17 കിലോമീറ്ററില്‍ 7.3 കിലോമീറ്റര്‍ പ്രദേശത്താണ്  ടെട്രാപോഡുകള്‍  സ്ഥാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന പ്രദേശത്ത് എന്ന്  സ്ഥാപിക്കും എന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പൊറുതിമുട്ടി ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഇവര്‍ക്ക്  നേതൃത്വം നല്‍കി എന്ന് ആരോപിച്ച്  ക്രിമിനല്‍ കേസുകള്‍ എടുത്തത് തികച്ചും കളവായ കാര്യങ്ങള്‍ പറഞ്ഞാണ്.

ഉപവാസ സമരം നടത്തുന്ന വൈദികര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഇത്രത്തോളം ആളുകള്‍ വരും എന്ന് സംഘാടകര്‍ പോലും വിചാരിച്ചിരുന്നില്ല. പക്ഷേ ജനം ഈ വിഷയം ഏറ്റെടുത്ത് സ്വയമേവ വന്നിറങ്ങിയതാണ്. ആ വന്നത്  പൊതു ഗതാഗതം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘാടകര്‍ വിളിച്ചുവരുത്തി എന്നും പിരിഞ്ഞുപോകാനുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ചു എന്നുമൊക്കെയാണ് എഫ്‌ഐആറിലുള്ളത്.

ലത്തീന്‍ സമുദായത്തിന്റെ വക്താവിനെ ഒന്നാം പ്രതിയാക്കി കേസെടുത്താല്‍, സമരത്തിന് ഇരുന്ന വൈദികരെ പ്രതികളാക്കി കേസെടുത്താല്‍, സമുദായ പ്രവര്‍ത്തകരെ പ്രതികളാക്കി കേസെടുത്താല്‍ ഈ പ്രക്ഷോഭത്തെ  ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി കളയാം എന്ന് ആരും വിചാരിക്കേണ്ടെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു.  ശുഷ്‌കാന്തി കാണിക്കേണ്ടത് കടപ്പുറത്താണ്. അവിടെ എന്തെങ്കിലും തടയണകള്‍ തീര്‍ത്ത് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം കള്ളക്കേസ് എടുക്കുന്നത് ആരു പറഞ്ഞിട്ടാണെങ്കിലും ഭീരുത്വമാണ്. കള്ളക്കേസ് പിന്‍വലിച്ച് മാപ്പ് പറയാന്‍ ഉത്തരവാദിത്തപ്പെട്ടവരും അതിനു നിര്‍ദേശം നല്‍കിയവരും തയാറാകണം എന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web