സെമിനാരികള്‍ യേശു ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാകണം: ലിയോ മാര്‍പാപ്പ
 

 
LEO

ഭാവി വൈദീകര്‍ക്കുള്ള രൂപീകരണ കേന്ദ്രങ്ങള്‍ യേശു ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍  ആയിരിക്കണമെന്ന്  ലിയോ 14 ാമന്‍ മാര്‍പാപ്പ. വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും ജൂബിലിയോടനുബന്ധിച്ച്  വത്തിക്കാനിലെത്തിയ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  ക്രിസ്തുവിന്റെ ആര്‍ദ്രതക്കും കരുണക്കും സാക്ഷ്യം വഹിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

നിശബ്ദതയും ഏകാന്തതയും അനുഭവിക്കാന്‍ പ്രയാസകരമായ ‘അമിത ബന്ധത്തിന്റെ ഒരു യുഗത്തില്‍’ ഉപരിപ്ലവമായ ഒരു ആത്മീയ ജീവിതത്തിന്റെ അപകടസാധ്യതയെക്കുറിച്ച് പാപ്പ മുന്നറിയിപ്പ് നല്‍കി, ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയില്ലാതെ, ‘നമുക്ക് നമ്മെത്തന്നെ യഥാര്‍ത്ഥത്തില്‍ അറിയാന്‍ പോലും കഴിയില്ല’ എന്ന് പാപ്പ പറഞ്ഞു.

സെമിനാരി വിദ്യാര്‍ത്ഥികളുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായുള്ള കൂടിക്കാഴ്ച നടന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ പാപ്പയെ ആവേശഭരിതമായ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ‘ഇന്ന് നിങ്ങള്‍ വെറും തീര്‍ത്ഥാടകരല്ല, പ്രത്യാശയുടെ സാക്ഷികളാണ്,’ എന്ന് പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് പറഞ്ഞു, പരിശുദ്ധാത്മാവിനാല്‍ രൂപപ്പെടാന്‍ സ്വയം അനുവദിക്കാനും ‘കൃതജ്ഞത, ആര്‍ദ്രത, കരുണ’ എന്നിവയാല്‍ അടയാളപ്പെടുത്തിയ ഒരു ജീവിതശൈലി പരിശീലിക്കാനും പാപ്പ അവരെ പ്രോത്സാഹിപ്പിച്ചു.  ക്രിസ്തുവിന്റെ വികാരങ്ങള്‍ സ്വീകരിക്കാനും, പക്വതയില്‍,വളരാനും എല്ലാ മുഖംമൂടികളും കാപട്യവും നിരസിക്കാനും പരിശുദ്ധ പിതാവ് സെമിനാരി വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു.
നിങ്ങളുടെ ഹൃദയത്തെ അറിയാന്‍ നിങ്ങള്‍ പഠിച്ചാല്‍, നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആധികാരികതയുള്ളവരാകും. പിന്നെ  മുഖംമൂടികള്‍ ധരിക്കേണ്ടതില്ല.ആന്തരികതയിലേക്കുള്ള സവിശേഷ പാത പ്രാര്‍ത്ഥന ആണെന്നും പാപ്പ വ്യക്തമാക്കി.

Tags

Share this story

From Around the Web