ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

 
33333

കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി. വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണ്. ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവമുണ്ടെന്നും ഗോപി പറഞ്ഞു. ശരണ്യ കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ ഹരിദാസ് പറഞ്ഞു.

ശരണ്യ ബുധനാഴ്ചയോടെ വിളിച്ചിരുന്നു. പിറ്റേദിവസം ട്രക്കിങ്ങിന്റെ ലാസ്റ്റ് പോയിന്റിൽ നിന്നും 10.20 ഓടെ സുഹൃത്തിനെ വിളിച്ചിരുന്നു. വഴിതെറ്റിയെന്ന് അറിഞ്ഞശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ഹോം സ്റ്റേയിലേക്ക് വിളിച്ചറിയിച്ചു. അതിനുശേഷം ബന്ധപ്പെടാൻ ആയിട്ടില്ലെന്നും ഹരിദാസൻ പറഞ്ഞു. ഹരിദാസൻ നിലവിൽ കുടകിലുണ്ട്. ശരണ്യയ്ക്കായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് അഞ്ച് സംഘങ്ങളായാണ് തിരച്ചിൽ നടക്കുന്നത്.

ശരണ്യ കൊച്ചിയിൽ നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്.

Tags

Share this story

From Around the Web