യുക്രൈനിൽ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം; 18 മരണം, വ്യാപക നാശനഷ്ടങ്ങൾ
മാസങ്ങൾക്കിടയിലെ ഏറ്റവും മാരകമായ വ്യോമാക്രമണവുമായി യുക്രൈനിനെ നടുക്കി റഷ്യ. ഒറ്റരാത്രികൊണ്ട് 700-ലധികം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യൻ സൈന്യം യുക്രൈനിലേക്ക് തൊടുത്തുവിട്ടത്. വിവിധ നഗരങ്ങളിലായി നടന്ന ആക്രമണത്തിൽ ഒരു കുട്ടിയടക്കം 18 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തെക്കൻ തുറമുഖ നഗരമായ ഒഡേസയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ ഒരു ഹൈറൈസ് കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ ഒരു 12 വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഡ്രോൺ ആക്രമണം. നൈപ്രോയിൽ മൂന്ന് പേരും സപ്പോറീഷ്യയിൽ ഒരാളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
റഷ്യ വിക്ഷേപിച്ചതിൽ 667 ലക്ഷ്യങ്ങളെയും വെടിവച്ചിട്ടതായി യുക്രൈൻ വ്യോമസേന അവകാശപ്പെട്ടു. എങ്കിലും ചില മിസൈലുകൾ പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കുകയായിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ റഷ്യൻ മണ്ണിലും നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സമീപകാലത്തെ ഏറ്റവും വലിയ വ്യോമാക്രമണമായി കണക്കാക്കപ്പെടുന്നു.