റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൈനയിലേക്ക്; യുക്രൈൻ വിഷയം പ്രധാന ചർച്ചയാകും
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൈനയിലെത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര തലത്തിൽ റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
സെർജി ലാവ്‌റോവ് ഏപ്രിൽ 14 മുതൽ 15 വരെ ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം, അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങൾ എന്നിവയിലെ നിലപാടുകൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് ഗുവോ പറഞ്ഞു.
യുക്രൈനിലെ യുദ്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനം ആഗോള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.