ആർഎസ്എസ് ബന്ധം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പേരെടുത്ത് വിമർശിച്ച് പി ജയരാജൻ. ഇത് പാർട്ടി ഉള്ളിടത്തോളം കാലം പാർട്ടിയെ വേട്ടയാടുമെന്നും പി ജയരാജൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പേരെടുത്ത് വിമര്‍ശിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന സമിതിയിലാണ് വിമര്‍ശനം.
ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശത്തിലാണ് ജയരാജന്‍ എംവി ഗോവിന്ദനെ വിമര്‍ശിച്ചത്. സാധാരണ അംഗം പോലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും അപ്പോഴാണ് സംസ്ഥാന സെക്രട്ടറി ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
തനിക്കെതിരെ സംസ്ഥാന സമിതിയിൽ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ അവകാശപ്പെട്ടിരുന്നു. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പാര്‍ട്ടി അംഗം പോലും പറയാന്‍ പാടില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി തന്നെ മാധ്യമങ്ങള്‍ക്കുമുന്നില്‍ അക്കാര്യം സ്ഥിരീകരിച്ച് രംഗത്തുവന്നത്.
അത് പാര്‍ട്ടി ഉളളിടത്തോളം കാലം പാര്‍ട്ടിയെ വേട്ടയാടുമെന്ന് പാര്‍ട്ടി സെക്രട്ടറി മനസിലാക്കുന്നില്ലേ' എന്നായിരുന്നു സംസ്ഥാന സമിതിയിൽ പി ജയരാജൻ ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവും പി ജയരാജന്‍ ഉന്നയിച്ചു. എംആര്‍ അജിത് കുമാറിനെ വഴിവിട്ട് സംരക്ഷിക്കുന്നു എന്നായിരുന്നു വിമര്‍ശനം.
ആര്‍എസ്എസ് നേതൃത്വവുമായി പലതവണ ചര്‍ച്ച നടത്തിയ ആള്‍, എന്തിനാണ് ചര്‍ച്ച നടത്തിയതെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുപോലും അറിയില്ല. എന്നിട്ടും അജിത് കുമാറിനെ എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ശരിയല്ല എന്നും പി ജയരാജന്‍ പറഞ്ഞു.