റോഹിങ്ക്യൻ അഭയാർത്ഥികൾ വീണ്ടും മരണക്കടലിലേക്ക്; ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്
ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ മെച്ചപ്പെട്ട ജീവിതം തേടി വീണ്ടും അപകടകരമായ കടൽയാത്രകൾ ആരംഭിച്ചതായി അധികൃതരുടെ മുന്നറിയിപ്പ്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സഹായം ഗണ്യമായി കുറഞ്ഞതോടെ ക്യാമ്പുകളിൽ പട്ടിണി രൂക്ഷമായതാണ് ഇവരെ ഇത്തരം സാഹസിക നീക്കങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
ആൻഡമാൻ കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടുകൾ തകർന്ന് ഏകദേശം 250-ഓളം പേരെ കാണാതായതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ബംഗ്ലാദേശിലെ ടെക്നാഫിൽ നിന്ന് മലേഷ്യ ലക്ഷ്യമാക്കി തിരിച്ച തടി ബോട്ടാണ് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിഞ്ഞത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന 250-ഓളം പേർ അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇതിൽ ഒമ്പത് പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. തകർന്ന് വീണ ബോട്ടിലെ അവശിഷ്ടങ്ങളിൽ പിടിച്ച് നീന്തിയിരുന്നവരെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.