വിഡി സതീശന് തിരിച്ചടി, മുഖ്യമന്ത്രി പദത്തിന് പിന്തുണയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യം
കോട്ടയം: യുഡിഎഫ് നേതാക്കളിൽ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പെന്തക്കോസ്ത് ദൈവസഭ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളും ചർച്ചകളും സഭയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്ക് പ്രത്യേക ഔദ്യോഗിക നിലപാടോ മുൻഗണനയോ ഇല്ലെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) പരമാധ്യക്ഷൻ പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം.
എല്ലാ ഭരണാധികാരികൾക്കും പ്രാർത്ഥിക്കണമെന്ന സർക്കാരുകൾക്കും വിശ്വാസമാണ് വേണ്ടി സഭക്കുള്ളതെന്നും അധികാരത്തിലുള്ളവരെ പ്രാർത്ഥനയിൽ എപ്പോഴും ഓർക്കണം എന്ന തത്വമാണ് സഭ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ്. സംസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെ നൽകിയ വിധിയെഴുത്തിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സർക്കാരിനും ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, പുതിയ ഭരണകൂടം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നത് ആ രാഷ്ട്രീയ പാർട്ടിയുടെയും അതിന്റെ നേതൃത്വത്തിന്റെയും ആഭ്യന്തര കാര്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ മന്ത്രിസഭയെയും ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സന്തോഷത്തോടെ സ്വാഗതം ചെയ്യും. സംസ്ഥാനത്ത് ജ്ഞാനപൂർവ്വമായ ഭരണത്തിനും സമാധാനത്തിനും പുരോഗതിക്കുമായി സഭ തുടർന്നും പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.