അർജന്റീനയിൽ 82 വർഷങ്ങൾക്ക് മുൻപ് ഭൂകമ്പത്തിൽ നഷ്ടപ്പെട്ട തിരുക്കുരിശിന്റെ തിരുശേഷിപ്പുകൾ കണ്ടെത്തി
1944-ലെ വിനാശകരമായ ഭൂകമ്പത്തിൽ നഷ്ടപ്പെട്ട യേശുക്രിസ്തുവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പുകൾ എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം അർജന്റീനയിലെ സാൻ ജുവാൻ അതിരൂപത വീണ്ടെടുത്തു. ചരിത്രപരവും ആത്മീയവുമായ ഈ വീണ്ടെടുക്കൽ കത്തോലിക്കാ വിശ്വാസികൾക്കിടയിൽ വലിയ ആവേശമാണ് ഉണർത്തിയിരിക്കുന്നത്.
1944 ജനുവരി 15-നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ സാൻ ജുവാൻ നഗരം ഏതാണ്ട് പൂർണ്ണമായും തകർന്നിരുന്നു. അന്ന് തകർന്നുവീണ കത്തീഡ്രൽ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഈ വിശുദ്ധ തിരുശേഷിപ്പുകൾ നഷ്ടപ്പെട്ടതായാണ് കരുതിയിരുന്നത്.
അതിരൂപതയുടെ ആർക്കൈവ്‌സിൽ നടത്തിയ വിശദമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവിലാണ് ഈ വിലപ്പെട്ട നിധി കണ്ടെത്തിയത്. ഭൂകമ്പത്തിന് ശേഷം സുരക്ഷിതമായി എവിടെയോ സൂക്ഷിക്കപ്പെട്ടിരുന്ന ഈ തിരുശേഷിപ്പുകൾ പതിയെ വിസ്മൃതിയിലാവുകയായിരുന്നു.
യേശുവിനെ ക്രൂശിച്ച യഥാർഥ കുരിശിന്റെ ചെറിയൊരു ഭാഗമാണ് ഈ തിരുശേഷിപ്പിലുളളത്. വത്തിക്കാനിൽ നിന്നുള്ള ആധികാരിക രേഖകൾ ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട തിരുശേഷിപ്പ് വിശുദ്ധ വാരത്തിൽ വിശ്വാസികൾക്ക് വണങ്ങാനായി സാൻ ജുവാൻ കത്തീഡ്രലിൽ പൊതുദർശനത്തിന് വെക്കുമെന്ന് ആർച്ച് ബിഷപ്പ് ജോർജ് ലോസാനോ അറിയിച്ചു.