രജിസ്ട്രാർ-വിസി പോര്: പ്രതിസന്ധിയിലായി കേരള സർവകലാശാലയിലെ ഫയൽ നീക്കം, ഡോ. മിനി കാപ്പന് ഇ-ഫയലിങ് ആക്സസ് നൽകണമെന്ന നിലപാടിൽ വൈസ് ചാൻസലർ

കേരള സർവകലാശാലയിലെ രജിസ്ട്രാർ-വൈസ് ചാൻസലർ പോരിനെ തുടർന്ന് ഫയൽ നീക്കം പ്രതിസന്ധിയിലായി. ഡോ. മിനി കാപ്പന് ഇ-ഫയലിങ് ആക്സസ് നൽകണമെന്ന നിലപാടിലാണ് വൈസ് ചാൻസലർ.
ജോയിൻ്റ് രജിസ്ട്രാറുമാർ അയച്ച ഫയലുകളും മോഹനൻ കുന്നുമ്മൽ മടക്കി അയച്ചു. മിനി കാപ്പൻ വഴി അയയ്‌ക്കാൻ നിർദേശിച്ചാണ് ഫയലുകൾ മടക്കിയത്. കെ.എസ്. അനിൽ കുമാറിനാണ് നിലവിൽ അഡ്മിൻ ആക്സസുള്ളത്. മിനി കാപ്പന് അഡ്മിൻ ആക്സസ് നൽകാൻ കഴിയാത്തതും ഫയൽ നീക്കം പ്രതിസന്ധിയിലാക്കി.
ഇ -ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് നൽകാൻ അനുമതി തേടി വൈസ് ചാൻസിലർ കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. അഡ്മിൻ ആക്സസ് തനിക്ക് മാത്രമാക്കണമെന്ന വിസിയുടെ ആവശ്യം സ്വകാര്യ പ്രൊവൈഡർമാർ നിരസിച്ചതിന് പിന്നാലെയാണ് കത്ത് നൽകിയത്.
നിലവിൽ നൽകിയ കരാർ മറികടന്ന് പുതിയ സോഫ്റ്റ്വെയർ തയ്യാറാക്കൽ പ്രായോഗികമല്ല എന്നാണ് വിലയിരുത്തൽ. അതേസമയം, കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കണ്ടേക്കും.
നിലവിലെ സർവകലാശാലയിലെ പ്രശ്നങ്ങളും ഭരണ സ്തംഭനാവസ്ഥയും അറിയിക്കുന്നതിനാണ് ഗവർണറെ കാണുന്നത്. മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയാൽ സമരവിലക്ക് ലംഘിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
2012ലെ ഹൈക്കോടതി ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി സർവകലാശാലയിൽ സമരവിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. ക്യാമ്പസിന്റെ 200 മീറ്റർ ചുറ്റളവിൽ സമരമോ ധർണയോ പ്രകടനമോ പാടില്ലെന്നാണ് തേഞ്ഞിപ്പാലം പൊലീസിന്റെ നോട്ടീസ്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സമര സംഘർഷങ്ങൾക്ക് പിന്നാലെ, എസ്എഫ്ഐ നേതാക്കൾ കൂടിയായ പത്ത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധം കനക്കുമെനുകൂടി തിരിച്ചറിഞ്ഞാണ്, സമരവിലക്ക് നോട്ടീസ്.