ബലാത്സംഗക്കേസ്; വേടന്‍റെ വീട്ടിൽ പരിശോധന, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
Aug 2, 2025, 11:01 IST

ബലാത്സംഗക്കേസിൽ വേടന്‍റെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തി തൃക്കാക്കര പൊലീസ്. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് പരിശോധന നടത്തിയത്. വേടന്‍റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിലാണ് കേസ്. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന കേസാണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറിയെന്നും അത് തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.