വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറുടെ പരാതി, റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്

കൊച്ചി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. യുവഡോക്ടർ നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കുവെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വച്ചെന്ന കേസിലും വേടന്‍ എന്ന ഹിരൺദാസ് മുരളി അറസ്റ്റിലായിരുന്നു.വേടന്‍റെ ഫ്‌ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.
മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് വേടനെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി.