ആദ്യ ബലാത്സംഗ കേസിൽ രാഹുലിൻ്റെ അറസ്റ്റ് വിലക്ക് തുടരും; മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇതുവരെ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ പരിഗണിക്കുമെന്നാണ് സിംഗിൾ ബെഞ്ച് അറിയിച്ചത്.
രാഹുലിൻ്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും ഇനി കോടതി തുറന്ന് പ്രവർത്തിക്കുക. നിലവിൽ അടൂരിലുള്ള വീട്ടിലാണ് രാഹുൽ ഉള്ളത്. പാലക്കാട് മണ്ഡലത്തിലേക്ക് ഇന്ന് തന്നെ തിരിക്കുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എംഎൽഎ പ്രതികരിച്ചിരുന്നു.