മാധ്യമസ്വാതന്ത്ര്യം സത്യസന്ധവും പക്ഷപാതമില്ലാത്തതുമാകണം: ലെയോ പതിനാലാമൻ പാപ്പ
മാധ്യമങ്ങൾ എപ്പോഴും ആശയവിനിമയ സ്വാതന്ത്ര്യവും സത്യസന്ധതയും ഉയർത്തിപ്പിടിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. പ്രശസ്ത ഇറ്റാലിയൻ ദിനപത്രമായ ‘ലാ റിപ്പബ്ലിക്ക’ യുടെ (La Repubblica) സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പത്രാധിപർ മരിയോ ഓർഫിയോയ്ക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
സത്യത്തിനായുള്ള അന്വേഷണമാകണം മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമെന്നും മുൻവിധികളില്ലാത്ത വാർത്താവിനിമയ ശൈലിയാണ് മാധ്യമങ്ങൾ വളർത്തേണ്ടതെന്നും പാപ്പ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഇറ്റലിയുടെയും ലോകത്തിന്റെയും സഭയുടെയും ചരിത്രം രേഖപ്പെടുത്തുന്നതിൽ പത്രം പുലർത്തിയ അന്വേഷണ സ്വാതന്ത്ര്യത്തെ പാപ്പ അഭിനന്ദിച്ചു.
റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രം ആഗോള സംഭവങ്ങളെ നിരീക്ഷിക്കുന്നതിൽ സവിശേഷമായ പങ്ക് വഹിക്കുന്നുണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.