ഗർഭിണിയെ മർദിച്ച കേസ്: സിസിടിവി ദൃശ്യങ്ങളിലുള്ള മറ്റ് പൊലീസുകാർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യത
എറണാകുളം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ മറ്റ് പൊലീസുകാർക്ക് എതിരെയും വകുപ്പ് തല നടപടി ഉണ്ടാകും. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിക്ക് സാധ്യത. യുവതിയും ഭർത്താവും കൂടുതൽ പരാതികൾ നൽകും. ദൃശ്യങ്ങളിൽ പത്തിലധികം പൊലീസുകാർ ഉണ്ടായിരുന്നു. പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിച്ച സമയത്ത് ആരും ആക്രമണം തടയാൻ ശ്രമിച്ചിരുന്നില്ല.
മുഖത്തടിച്ച പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ അരൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ഡിഐജിയുടെതാണ് നടപടി. ജൂണിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് നടപടിക്ക് ആസ്പദമായ നടന്ന സംഭവം നടന്നത്. നോർത്ത് സിഐ പ്രതാപചന്ദ്രൻ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. അന്വേഷണപുരോഗതി കൃത്യമായി അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.