ആഗമനകാലത്തിന്റെ അവസാന ദിവസങ്ങളിൽ കത്തോലിക്കർ മാതൃകയാക്കേണ്ടത് ആരെയാണെന്ന് വെളിപ്പെടുത്തി പാപ്പ
ക്രിസ്തുമസിന് മുമ്പുള്ള ആഗമനകാലത്തിന്റെ അവസാന ദിവസങ്ങളിൽ, കത്തോലിക്കർക്ക് വഴികാട്ടിയായി വിശുദ്ധ ജോസഫിന്റെ നാല് ഗുണങ്ങൾ – ഭക്തി, ദാനധർമ്മം, കരുണ, വിശ്വാസം – എന്നിവ ജീവിതത്തിൽ വളർത്തണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ ജോസഫിനെക്കുറിച്ച് ചിന്തിക്കാൻ പാപ്പ ഏവരോടും ആഹ്വാനം ചെയ്തു.
ദൈവം തന്റെ ദൗത്യം ഒരു സ്വപ്നത്തിൽ ജോസഫിന് വെളിപ്പെടുത്തുന്ന നിമിഷത്തെ സുവിശേഷത്തിലെ ‘രക്ഷാചരിത്രത്തിലെ വളരെ മനോഹരമായ ഒരു പേജ്’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. ജോസഫിനെ നമ്മെപ്പോലെ ദുർബലനും തെറ്റുപറ്റുന്നവനും – അതേ സമയം ധീരനും വിശ്വാസത്തിൽ ശക്തനുമായ ഒരു മനുഷ്യനായി പാപ്പ വിശേഷിപ്പിച്ചു.
മത്തായിയുടെ സുവിശേഷത്തെ പരാമർശിച്ചുകൊണ്ട്, നസറേത്തിലെ ജോസഫ് ഒരു ‘നീതിമാനായ മനുഷ്യൻ’ ആയിരുന്നുവെന്ന് പാപ്പ പറഞ്ഞു. നിയമം പാലിക്കുകയും സിനഗോഗിൽ പതിവായി പോകുകയും ചെയ്ത ഒരു ഭക്തനായ ഇസ്രായേല്യനും അതേസമയം അങ്ങേയറ്റം സംവേദനക്ഷമതയുള്ളവനും മനുഷ്യത്വമുള്ളവനും ആയിരുന്നുവെന്നും പാപ്പ അനുസ്മരിച്ചു.
“മറിയത്തിന്റെ ഗർഭധാരണത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം ഉണ്ടായപ്പോൾ ജോസഫ് അപമാനത്തിന്റെ വഴി തിരഞ്ഞെടുത്തില്ല. പകരം, അവളെ രഹസ്യമായി ഉപേക്ഷിക്കുക എന്ന വിവേകപൂർണ്ണവും കരുണയുള്ളതുമായ പാത അദ്ദേഹം തിരഞ്ഞെടുത്തു. അങ്ങനെ ചെയ്യുന്നതിലൂടെ, കരുണയുടെ ആഴമായ അർഥം താൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് ജോസഫ് തെളിയിച്ചു,” പാപ്പ കൂട്ടിച്ചേർത്തു.