കോൺസ്റ്റൻറിനോപ്പിളിലെ സഭയുടെ പ്രതിനിധി സംഘങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് പാപ്പ

ജൂൺ 29-ന് പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ആചരണത്തിൽ പങ്കെടുക്കുന്നതിന് വത്തിക്കാനിൽ എത്തിയ കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കൽ പ്രതിനിധികളെ ലെയൊ പതിനാലാമൻ പാപ്പ സ്വീകരിച്ചു. കത്തോലിക്കാസഭയും കോൺസ്റ്റൻറിനോപ്പിളിലെ ഓർത്തൊഡോക്സ് സഭയും തമ്മിൽ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനുള്ള പരിശ്രമം തുടരുമെന്ന് പാപ്പ വെളിപ്പെടുത്തി.
താൻ പത്രോസിന്റെ പിൻഗാമി ആയതിനുശേഷം ആദ്യമായിട്ടാണ് കോൺസ്റ്റൻറിനോപ്പിളിലെ സഭയുടെ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ കുടിക്കാഴ്ചയിൽ അതിയായ സന്തോഷമുണ്ട്. ഈ സന്ദർശനങ്ങൾ ഇരുസഭകളും തമ്മിലുള്ള അഗാധകൂട്ടായ്മയുടെ അടയാളമാണ്. ശ്ലീഹന്മാരായ പത്രോസും അന്ത്രയോസും തമ്മിലുള്ള സാഹോദര്യബന്ധത്തിൻറെ പ്രതിഫലനമാണിത്.” പാപ്പ വെളിപ്പെടുത്തി.
നൂറ്റാണ്ടുകൾ നീണ്ട അഭിപ്രായവിത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ശേഷം, റോമിലെയും കോൺസ്റ്റൻറിനോപ്പിളിലെയും സഹോദരീ സഭകൾ തമ്മിലുള്ള യഥാർത്ഥ സംഭാഷണം പുനരാരംഭിക്കാൻ സന്തോഷകരമാണ്. പോൾ ആറാമൻ മാർപ്പാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കീസ് അത്തെനഗോറസും സ്വീകരിച്ച ധീരവും ദീർഘവീക്ഷണപരവുമായ നടപടികളിലൂടെയാണ് ഇത് സാധ്യമായതെന്നും പാപ്പാ അനുസ്മരിച്ചു.
സഭകളുടെ സമ്പൂർണ്ണ ഐക്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പരസ്പരം ശ്രവണത്തിനും സാഹോദര്യ സംഭാഷണത്തിനുമുള്ള നിരന്തര പരിശ്രമവും ദൈവത്തിൻറെ സഹായവും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.