ലെയോ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം മെയ് 25 ന് പ്രസിദ്ധീകരിക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കാലഘട്ടത്തിൽ മനുഷ്യന്റെ വ്യക്തിത്വവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ (Magnifica humanitas) മെയ് 25 ന് പ്രസിദ്ധീകരിക്കും. ലാറ്റിൻ ഭാഷയിലുള്ള ഈ തലക്കെട്ടിന്റെ അർഥം ‘മഹത്തായ മനുഷ്യത്വം’ എന്നാണ്.
ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രശസ്തമായ ‘റേരും നൊവാരും’ (Rerum novarum) എന്ന ലേഖനത്തിന്റെ 135-ാം വാർഷികദിനമായ മെയ് 15 നാണ് മാർപാപ്പ ഇതിൽ ഒപ്പുവച്ചത്. മെയ് 25 തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സിനഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ സാന്നിധ്യത്തിലാകും ചാക്രികലേഖനം പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക.
ആഗോളതലത്തിൽ സാങ്കേതികവിദ്യയും മനുഷ്യത്വരക്ഷയും ചർച്ചയാകുന്ന ഈ വേദിയിൽ വത്തിക്കാൻ പ്രതിനിധികൾക്കൊപ്പം പ്രമുഖ സാങ്കേതികവിദഗ്ധരും ദൈവശാസ്ത്രജ്ഞരും പങ്കെടുക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്റെ സമാപനപ്രസംഗത്തിനു ശേഷം ലെയോ മാർപാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആശീർവാദം നൽകും.