പ്രാർത്ഥനയ്ക്കു സമയം മാറ്റിവെയ്ക്കണം, ദൈവഹിതം തേടണം: യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനൊപ്പം പ്രാർത്ഥനയിൽ സമയം ചെലവിടാനും, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നവ അംഗീകരിക്കാനും, ദൈവഹിതം തേടണമെന്നു യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ.
വടക്കേ അമേരിക്കയിലെ കൊളമ്പസ്, ഡെൻവർ, ഫോർട്ട് വർത്ത് എന്നീ നഗരങ്ങളിലെ യുവജനപങ്കാളിത്തത്തോടെ നടക്കുന്ന 'സീക്ക് 26' കോൺഫറൻസിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സാധാരണമായ ഒരു ജീവിതത്തിനുമപ്പുറം ദൈവത്തെ തേടിയ ശിഷ്യന്മാരെപ്പോലെ, ദൈവഹിതം തേടണമെന്നു പാപ്പ പറഞ്ഞു.
ക്രിസ്തുമസ് കാലയളവിൽ വായിക്കപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ, ദൈവഹിതം തേടുന്ന ശിഷ്യന്മാരെ കാണാം. തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്ന പ്രഥമ ശിഷ്യന്മാരെക്കുറിച്ച് പ്രതിപാദിച്ച പാപ്പ, അവരുടെ ഹൃദയങ്ങളെ യേശു അറിഞ്ഞിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.
നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, യഥാർത്ഥ സമാധാനവും ആനന്ദവും നൽകാൻ കഴിവുള്ളവനും, എല്ലാ ഹൃദയങ്ങളിലെയും ആഴമേറിയ ആഗ്രഹങ്ങളെ സഫലീകരിക്കാനും യേശുക്രിസ്തുവെന്ന വ്യക്തിയിലാണ് ഉത്തരം നമുക്ക് കണ്ടെത്താനാകുകയെന്ന് പാപ്പ പറഞ്ഞു.