ലെബനനിലും മിഡിൽ ഈസ്റ്റിലും സമാധാനത്തിനായി പ്രാർഥിച്ച് ലെയോ പാപ്പ
അർമേനിയൻ കാതോലിക്കോസ് അരാം ഒന്നാമനെ അഭിവാദ്യം ചെയ്യവേ, ലെബനനിലും മിഡിൽ ഈസ്റ്റിലും സമാധാനത്തിനായി ലെയോ പതിനാലാമൻ പാപ്പ പ്രാർഥിച്ചു. മെയ് 20 ബുധനാഴ്ചത്തെ പൊതുസമ്മേളനത്തിലാണ് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ വേദിയിൽ മാർ പാപ്പയോടൊപ്പം കാതോലിക്കോസ് അരാം ഒന്നാമനും എത്തിയത്.
പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സംസാരിച്ച ലെയോ മാർപാപ്പ, കാതോലിക്കോസ് അരാം ഒന്നാമനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സാഹോദര്യ സന്ദർശനത്തെ “നമ്മുടെ സഭകൾ തമ്മിലുള്ള പൂർണ്ണ കൂട്ടായ്മയിലേക്ക് നാം അടുക്കുമ്പോൾ, നമുക്കിടയിൽ നിലവിലുള്ള ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന അവസരം” എന്ന് പാപ്പ വിശേഷിപ്പിച്ചു.
അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങളിലേക്കുള്ള അർമേനിയൻ കാതോലിക്കോസിന്റെ തീർഥാടനത്തെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ എന്ന് പാപ്പ പ്രാർഥിച്ചു. 1930 മുതൽ, ഗ്രേറ്റ് ഹൗസ് ഓഫ് സിലീഷ്യയുടെ കാതോലിക്കേറ്റിന്റെ ആസ്ഥാനം ലെബനനിലെ ആന്റിലിസിലാണ്. സിലീഷ്യയിലെ കാതോലിക്കേറ്റിൽ ലെബനൻ, സിറിയ, സൈപ്രസ്, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഗൾഫ് മേഖല, ഇറാൻ, ഗ്രീസ്, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.