ലെയോ പാപ്പയുടെ ഏകദിന മൊണാക്കോ സന്ദര്‍ശനം ഇന്ന്
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ പാപ്പ ഇന്നു ഏകദിന സന്ദര്‍ശനം നടത്തും.
തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായ്ക്കും തനിക്കും മോണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമൻ നൽകിയ ക്ഷണം കൂടി സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് ഇന്നു മാർച്ച് 28 ശനിയാഴ്ച ഹ്രസ്വയാത്ര നടത്തുന്നത്. കഴിഞ്ഞ ജനുവരി 17-ന് ആൽബർട്ട് രാജകുമാരൻ നൽകിയ ഔദ്യോഗിക ക്ഷണം കൂടി പരിഗണിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്രയ്ക്ക് തയാറായത്.
വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന ലെയോ പാപ്പ ഏതാണ്ട് അഞ്ഞൂറ് കിലോമീറ്റര്‍ ഒന്നേമുക്കാൽ മണിക്കൂറുകൾ കൊണ്ട് സഞ്ചരിച്ച് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ഒന്നരയോടെ മൊണാക്കോയിലെത്തും. മൊണാക്കോയിലെ ഏക വ്യോമയാന സൗകര്യമുള്ള ഹെലിപോർട്ടില്‍ എത്തുന്ന പാപ്പയ്ക്കു ആൽബർട്ട് രാജകുമാരനും പ്രതിനിധി സംഘവും വരവേല്‍പ്പ് നല്‍കും.
രാജകുമാരന്‍, യുവജനങ്ങള്‍, ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നവര്‍ എന്നിങ്ങനെ വിവിധ വ്യക്തികളും സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് വിശുദ്ധ ബലിയർപ്പണത്തിന് ശേഷം പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങും.