തീരദേശ ജനതയ്ക്കു വേണ്ടി സ്വരമുയര്‍ത്തിയ വൈദികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു തോപ്പുംപടി ബിഒടി ജംഗ്ഷനിൽ പ്രതിഷേധ പരിപാടിക്കു നേതൃത്വം നൽകിയവർക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി, നിരാഹാര സമരം നടത്തിയ വൈദികരും ലത്തീൻ കത്തോലിക്ക സമുദായ വക്താവ് ജോസഫ് ജൂഡും ഉൾപ്പെടെ പത്തു പേർക്കെതിരേയാണു തോപ്പുംപടി പോലീസ് കേസെടുത്തത്.
അതേസമയം, കേസിൽ പ്രതികളാക്കപ്പെട്ടവർ രാവിലെ മുതൽ വൈകുന്നേരം വരെ സമരപ്പന്തലിൽ സമാധാനപരമായി ഇരുന്നവരാണ്. ജാഥ നയിച്ചു ഗതാഗതം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരേ കേസ് ചുമത്തിയിട്ടുള്ളത്.
റാലികളിൽ അണിചേർന്നു വന്നവരെ ഗതാഗതം തടസപ്പെടുത്തണമെന്ന ഉദ്ദേ ശ്യത്തോടെ സംഘാടകർ വിളിച്ചുവരുത്തിയെന്നും പിരിഞ്ഞുപോകാനുള്ള പോലീസ് നിർദേശം അവഗണിച്ചുവെന്നും എഫ്ഐആറിൽ പോലീസ് ആരോപിക്കുന്നു.
കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കൊച്ചിയിലെ തീരജനതയുടെ ആകുലത കൾ പരിഹരിക്കുക, ടെട്രാപോഡ് കടൽഭിത്തി നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ച് കെയർ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച തോപ്പുംപടി ബിഒടി ജംഗ്ഷനിൽ വൈദികരുടെ നിരാഹാരസമരവും റാലിയും നടന്നത്.
ലത്തീൻ കത്തോലിക്ക സമുദായത്തിൻ്റെ വക്താവിനെയും വൈദികരെയും മറ്റു പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി പ്രസ്താവിച്ചു. കടൽക്ഷോഭം മൂലം പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചു കേസെടുത്തത് തെറ്റായ കാര്യങ്ങൾ ആരോപിച്ചാണ്.