രണ്ടുദിവസത്തെ സന്ദർശനത്തിനായി നരേന്ദ്രമോദി സൈപ്രസിൽ, രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
അതേസമയം, തന്റെ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ഗണ്യമായ പുരോഗതിയും സാമ്പത്തിക ശക്തിയും കൈവന്നെന്ന് മോദി പറഞ്ഞു. ‘6 പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഒരേ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ-സൈപ്രസ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഫ്രാന്‍സിന് സമാനമായി സൈപ്രസിനെയും യുപിഐയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പുതിയ നിര്‍മ്മാണ ദൗത്യം, സമുദ്ര, തുറമുഖ വികസനം, കപ്പല്‍ നിര്‍മ്മാണം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സിവില്‍ ഏവിയേഷന്‍ മേഖല എന്നിവയുള്‍പ്പെടെയുള്ള ശ്രദ്ധാകേന്ദ്ര മേഖലകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദര്‍ശനം.