മോദിയുടെ പള്ളി സന്ദർശനം വിദേശഭരണാധികാരികളെ കാണിക്കാൻ; ആക്രമണങ്ങൾക്കെതിരെ നിവേദനം നൽകിയിട്ട് കാര്യമില്ല; രൂക്ഷവിമർശനവുമായി 'ദീപിക'
തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്കെതിരെ സംഘപരിവാർ തുടരുന്ന ആക്രമണങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ മൗനാനുവാദത്തെയും നിശിതമായി വിമർശിച്ച് കത്തോലിക്കസഭ മുഖപത്രം 'ദീപിക'. ക്രിസ്മസിന് വർഗീയവാദികൾ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരാണെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. 11 വർഷത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ഹിന്ദുത്വ വർഗീയവാദികൾ പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തപ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർഥിക്കാനെത്തിയത് വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകുമെന്നും ദീപിക വിമർശിച്ചു.
ഈ ക്രിസ്മസിന് രാജ്യമൊട്ടാകെ ക്രൈസ്തർക്കെതിരെ സംഘപരിവാർ ആക്രമണം നടത്തി. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കേരളത്തിലും പരീക്ഷണം നടത്തി. 2024ൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം നവംബർ വരെ 706 അക്രമങ്ങളുണ്ടായി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണം നാലും അഞ്ചും ഇരട്ടിയായി.
സംഘപരിവാറിന്റെ ആക്രോശങ്ങളേക്കാൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് പ്രധാനമന്ത്രിയുടെ നിശബ്ദതയാണെന്നും ദീപിക വിമർശിച്ചു. സംഘടനകൾ മാത്രമല്ല, ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി. യുപിയിൽ ക്രിസ്മസ് അവധി റദ്ദാക്കി. ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരേ എന്നുപറഞ്ഞ് ഹിന്ദു സേവാ സമാജ് ക്രിസ്മസ് തലേന്ന് ബന്ദ് നടത്തി. കേരള ലോക്ഭവനിലും ക്രിസ്മസ് പ്രവൃത്തിദിനമാക്കി.
ആക്രണങ്ങൾ മിക്കതും മതപരിവർത്തനം ആരോപിച്ചാണ്. അതേസമയം, ഘർവാപ്പസിയെന്ന ഓമനപ്പേരിട്ടുള്ള ഹിന്ദുത്വയുടെ മതപരിവർത്തനത്തിനു തടസവുമില്ല. ബിജെപിയുടെ ദേശീയ നേതാക്കളിലേറെയും പഠിച്ചത്, ഈ ‘മതപരിവർത്തനക്കാരുടെ’ സ്കൂളിലായിരുന്നു. അന്നവർ നേതാക്കളായിരുന്നില്ല. മതം മാറിയുമില്ല. നിർബന്ധിത മതപരിവർത്തനമെന്ന വ്യാജം പോലെ, ക്രിസ്മസിനുപോലും ക്രിസ്ത്യാനികളെ തുല്യപൗരരായി കാണാത്തവരുടെ പുത്തൻ വളച്ചൊടിക്കലാണ് ക്രിപ്റ്റോ ക്രിസ്ത്യൻസ്! ബിജെപിക്കു വോട്ട് ചെയ്ത ക്രൈസ്തവരെയും ക്രിപ്റ്റോ കൂട്ടി വിളിക്കുമോ എന്നും കത്തോലിക്കസഭ മുഖപത്രം ചോദിക്കുന്നു.
ബിജെപി സർക്കാരുകൾക്കു നിവേദനം നൽകിയതുകൊണ്ടു മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ദേശീയതലത്തിൽ നിയമനടപടികൾ ക്രോഡീകരിക്കാൻ സംവിധാനമുണ്ടാകണം. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിനു ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നുമാണ് ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അനുദിനം മാരകമായിക്കൊണ്ടിരിക്കുന്ന വിഷത്തെ നേരിടാൻ മതേതര പാർടികൾക്കു കാലാനുസൃതവും സമയബന്ധിതവുമായ പദ്ധതി വേണം. വികസനപദ്ധതികളോ ആത്മവിശ്വാസമോ ഇല്ലാത്ത പാർടികൾക്കാണ് മതധ്രുവീകരണത്തിന്റെ ആവശ്യമുണ്ടാകുന്നത്. ഒന്നിച്ചു കൈ കോർത്തുനിന്ന് വർഗീയതയെയും തീവ്രവാദത്തെയും തുരത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.