പിണറായി പഞ്ചായത്തിൽ മാത്രം എല്ലാം ബൂത്തിലും മേൽക്കൈ, ധർമ്മടത്ത് 67 ബൂത്തിൽ പിണറായി വിജയൻ പിന്നിൽ, കണക്കുകൾ ഇങ്ങനെ
കണ്ണൂർ: ധർമ്മടത്ത് 67 ബൂത്തിൽ പിണറായി വിജയൻ പിന്നിൽ പോയി. പിണറായി പഞ്ചായത്തിൽ മാത്രമാണ് അദ്ദേഹത്തിന് എല്ലാം ബൂത്തിലും മേൽക്കൈ നേടാനായത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ആദ്യ മുപ്പത് ബൂത്ത് ഉൾപ്പെടുന്ന ചെമ്പിലോട് പഞ്ചായത്തിൽ ആണ്.
ധർമ്മടത്തെ എട്ട് പഞ്ചായത്തിൽ ആയി 198 ബൂത്താണ് ഉള്ളത്. ഇതിൽ മൂന്നിൽ ഒന്ന് എന്ന കണക്കിൽ അബ്‌ദുൾ റഷീദ് ലീഡ് നിലനിർത്തി. ചെമ്പിലോട് പഞ്ചായത്തിലെ 30ൽ 20 ഇടത്തും പിണറായിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി മുന്നിൽ നിന്നു. ഇതിൽ തന്നെ ഇരുപത്തിമൂന്നാം നമ്പർ ബൂത്തിൽ ആണ് റഷീദ് ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. 637 വോട്ട് സ്വന്തമാക്കിയ യുഡിഎഫ് സ്ഥാനാർഥിക്ക് ഇവിടെ മാത്രം 481 വോട്ടിൻ്റെ മേൽക്കൈ നേടി.
അഞ്ചരക്കണ്ടിയിലെ 18ൽ എട്ട് ഇടത്തായിരുന്നു റഷീദ് ലീഡ് നേടിയത്. പിണറായിയുടെ ജന്മനാട് ഉൾപ്പെടുന്ന വേങ്ങാട് 14 ബൂത്തിലും റഷീദ് മുന്നിലായി. പെരളശേരിയിലും മുഴപ്പിലങ്ങാടും അഞ്ചും കടമ്പൂര് 11 ഉം ധർമ്മടം പഞ്ചായത്തിൽ നാല് ബൂത്തിലും മുഖ്യമന്ത്രി രണ്ടാമതായി. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ പിണറായിക്ക് സ്വന്തം പഞ്ചായത്തിൽ മാത്രമാണ് ആശ്വാസത്തിന് വക ഉണ്ടായത്. ചെമ്പിലോടിന് സമാനമായി 30 ബൂത്തുള്ള പിണറായി പഞ്ചായത്തിൽ എല്ലാ ഇടത്തും മുന്നിൽ എത്താനായതു കാരണം ഭൂരിപക്ഷം 19, 247 ആക്കാൻ പിണറായിക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ അരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമാണ് പിണറായി ധർമ്മടത്ത് സ്വന്തമാക്കിയത്. യു ഡി എഫ് തരംഗം ആഞ്ഞു വീശിയ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അത് ഇരുപതിനായിരത്തിൽ താഴേക്ക് പതിച്ചു. ആദ്യ ആറ് റൗണ്ടിൽ പിണറായി കിടുകിടാ വിറപ്പിക്കാനും ഇത്തവണ യുഡിഎഫിനായി.
പിണറായി പിന്നിൽ പോയ ബൂത്തുകൾ
1.ചെമ്പിലോട് - 30 ബൂത്തിൽ 20 ഇടത്ത്, 2.അഞ്ചരക്കണ്ടിയിൽ 18 ബൂത്തിൽ 8 ഇടത്ത്, 3. വേങ്ങാട് 33 ബൂത്തിൽ 14 ഇടത്ത്, 4. പെരളശ്ശേരി 28 ബൂത്തിൽ 5 ഇടത്ത്, 5. കടമ്പൂർ 15 ബൂത്തിൽ 11ഇടത്ത്, 6. മുഴപ്പിലങ്ങാട് 16 ബൂത്തിൽ 5 ഇടത്ത്, 7. ധർമ്മടം 22 ബൂത്തിൽ 4 ഇടത്ത്, പിണറായിൽ 30 ബൂത്തിലും പിണറായി വിജയൻ മുന്നിലെത്തി