"ഇഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ച് പോകുന്നയാളല്ല പിണറായി വിജയൻ": എം.സ്വരാജ്

 
m swraj

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. ഇഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ച് പോകുന്നയാളല്ല പിണറായി വിജയൻ എന്ന് എം.സ്വരാജ് പറഞ്ഞു." ഇഡിയെന്നും സിബിഐയെന്നും കേട്ടാൽ പേടിച്ച് ഓടുന്ന കോൺഗ്രസുകാരെ മാത്രമേ നരേന്ദ്ര മോദിക്ക് അറിയൂ. അവസാന ശ്വാസം വരെ പൊരുതുന്ന ഇടതുപക്ഷത്തെ മോദിക്ക് അത്ര പരിചയമില്ല." കേസിൽ മാധ്യമങ്ങൾ മറുപടി പറയേണ്ടി വരുമെന്നും സ്വരാജ് പറഞ്ഞു.

എതിർപാളയത്തിൽ നിൽക്കുന്നവരെ ഭയപ്പെടുത്തി ഒപ്പം കൊണ്ടുവരാൻ ബിജെപി ശ്രമിക്കുകയാണ്. അവിടെ സംഘപരിവാറിന് തെറ്റി. ഇഡി, സിബിഐ എന്നെല്ലാം കേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇഡിയെന്നും സിബിഐ എന്നും കേട്ടാൽ വാലും ചുരുട്ടി വരുന്ന കോൺഗ്രസുകാരെയേ നരേന്ദ്ര മോദിയ്ക്ക് അറിയൂ. ഹിമന്ത ബിശ്വ ശർമ,സുവേന്തു അധികാരി അങ്ങനെ എത്രയോ നേതാക്കൾ ഉദാഹരണങ്ങളാണ്. കോൺഗ്രസുകാരെ പോലെ പേടിച്ച് വിറയ്ക്കുന്നവരല്ല സിപിഐഎം. " സ്വരാജ് പറഞ്ഞു.

"മുഖ്യമന്ത്രിയുടെ മകൾ കമ്പനിക്ക് നേതൃത്വം നൽകിയത് കൊണ്ട് മാത്രം പുകമറ സൃഷ്ടിക്കുകയാണ്. സേവനം കൊടുത്തോ എന്ന് പറയേണ്ടത് കരാറിൽ ഏർപ്പെട്ടവരാണ്. ഇഡി ക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല." കള്ളപ്പണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടോയെന്ന് ചോദിച്ച സ്വരാജ് ഈ കേസിൽ മാധ്യമങ്ങൾ അടക്കം മറുപടി പറയണമെന്നും പറഞ്ഞു.

മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ബാങ്ക് പാസ് ബുക്കാണ് കണ്ടെത്തിയത്.ഇഡിക്ക് ഒന്നും കിട്ടിയില്ലെന്ന് എഴുതി കൊടുത്തു മടങ്ങേണ്ടി വന്നു. പാസ് ബുക്ക്‌ രഹസ്യ രേഖയാണോ വലിയ കേസ് എടുക്കുന്നെന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിച്ചത്. നിയമപരമായി ഒരു നടപടിയും എടുക്കാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുന്നുവെന്നും സ്വരാജ് ആരോപിച്ചു.

Tags

Share this story

From Around the Web