'ആളുകൾ പുറത്തിറങ്ങരുത്'; കടുവയെക്കണ്ട വയനാട് പച്ചിലക്കാട്ടിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ
വയനാട്: പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പത്തു വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പനമരം പഞ്ചായത്തുകളിലെ വാർഡ് 6,7,8,14,15 കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. രണ്ട് പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്
അതിനിടെ, കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. ഈ ഭാഗത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ ആർആർടി സംഘം ഇന്ന് ഡ്രോൺ പരിശോധന പുനരാരംഭിക്കും.
അതിനിടെ, അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞു. പടിക്കംവയൽ, ചുണ്ടക്കുന്ന് പ്രദേശങ്ങളിൽ വനം വകുപ്പ് പട്രോളിങ്ങ് തുടരുകയാണ്. കടുവയെ മയക്കുവെടിവച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.