അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ സൈന്യം. അടുത്തിടെ ഇസ്ലാമാബാദിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണം നടത്തിയ സായുധ സംഘത്തിന്റെ ക്യാംപുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാകിസ്ഥാന്‍ വാദം. നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചു. പക്തികയിലെയും നന്‍ഗഹറിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ മത പഠനകേന്ദ്രത്തിനും വീടുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നന്‍ഗഹാറില്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 23 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും അഫഗാന്‍ അധികൃതര്‍ അറിയിക്കുന്നു.
ഫിത്‌ന അല്‍ ഖവാരിജ്, ദായിഷ് ഖൊറാസാന്‍ എന്നീ സംഘടനകളുടെ ഏഴ് ഒളിത്താവളങ്ങളായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ അറിയിക്കുന്നത്.