ചാവേറാക്രമണത്തിനു പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം, ചാവേറാക്രമണത്തിൽ 13 സൈനികര്‍ കൊല്ലപ്പെട്ടു

13 സൈനികരുടെ മരണത്തിനിടയാക്കിയ വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ആരോപണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് റണ്‍ധീര്‍ ജെയ്‌സ്വാള്‍ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.പാകിസ്ഥാന്‍ സൈന്യത്തിന്റെ വാദം ശ്രദ്ധയില്‍ പെട്ടുവെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഔദ്യോഗിക കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കി.
ശനിയാഴ്ചയാണ് പാകിസ്ഥാനിലെ വസീറിസ്ഥാന്‍ ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പത്ത് സൈനികര്‍ക്കും 19 സിവിലിയന്‍സിനും ആക്രമണത്തില്‍ പരിക്കേറ്റു.സൗത്ത് വസീറിസ്ഥാനില്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഓപ്പറേഷനില്‍ (ഐബിഒ) രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 11 തീവ്രവാദികളെ വധിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.