ഓപ്പറേഷൻ സിന്ധു ഇസ്രായേലിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര സർക്കാർ

 
eee

ഇറാന്‍-ഇസ്രയേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും. ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇസ്രയേലിലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ടെൽ അവീവിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കും.

ടെല്‍ അവീവിലെ എംബസിയില്‍ എല്ലാ ഇന്ത്യക്കാരും രജിസ്റ്റര്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇസ്രയേൽ സർക്കാർ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ഓപ്പറേഷന്‍ സിന്ധുവിലൂടെ ആളുകൾ ഇന്ത്യയിലെത്തി. അര്‍മേനിയ യെരാവനിലെ സ്വാര്‍ട് നോട്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട വിമാനം ദോഹ വഴി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെത്തിയത്. നൂറ്റിപത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ 90 പേരും ജമ്മുകശ്മീരില്‍ നിന്നുള്ളവരാണ്.

മറ്റുള്ളവര്‍ ദില്ലി, മാഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തെ സ്വീകരിച്ചു. യുദ്ധഭീതിയില്‍ നിന്ന് തിരിച്ചെത്തിയവര്‍ ആശ്വാസം പങ്കുവച്ചു. സാഹചര്യം സാധാരണ നിലയിലേക്കെത്തിയാല്‍ തിരിച്ച് പോകാനാണ് താല്‍പര്യമെന്ന് വിദ്യാര്‍ത്ഥികള്‍  പറഞ്ഞു.

ഒഴിപ്പിക്കല്‍ സുഗമമായി നടത്താന്‍ സഹായിച്ച ഇറാന്‍ അര്‍മേനിയ സര്‍ക്കാരുകളെ ഇന്ത്യ നന്ദി അറിയിച്ചു. ദൗത്യം തുടരുകയാണ്. തുര്‍ഖ്മെനിസ്ഥാന്‍ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും. അടുത്ത സംഘം എപ്പോഴെന്ന വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടില്ല.

ടെഹ്റാനില്‍ നിന്ന് അര്‍മേനിയ, ക്വോം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യക്കാരെ മാറ്റിയിരിക്കുന്നത്. ഇനിയും വിവരം നല്‍കിയിട്ടില്ലാത്തവര്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയുമായും ഡൽഹിയിലെ കൺട്രോള്‍ റൂമുമായും ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കും

Tags

Share this story

From Around the Web