നിതിന്റെ ഫോണിലേക്ക് വന്നത് 98 കോളുകളും സന്ദേശങ്ങളും, ടീച്ചറെ വിളിച്ചത് മാനസിക വിഷമം ഉണ്ടാക്കിയെന്ന് പൊലീസ്

 
nithin

കണ്ണൂര്‍: ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.

ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്‍കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.

തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. 13,500 രൂപയാണ് നിതിന് വായ്പക്കാര്‍ നല്‍കിയത്. ഏപ്രില്‍ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ 18,000 തിരിച്ചടക്കണമെന്നായിരുന്നു വായ്പക്കാര്‍ ആവശ്യപ്പെട്ടത്. നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. നിതീനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് പ്രതിയാക്കിയ പ്രൊഫ. റാം, സംഗീത എന്നീ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.

Tags

Share this story

From Around the Web