പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോയി; പിന്നാലെ മരണം; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണനുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന നിതിൻ രാജിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ നിതിന് അനിഷ്ടമായ എന്തോ കാര്യം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. കുട്ടികളുടെ രൂപവും ശരീര ഘടനയും നോക്കി അധിക്ഷേപിക്കുന്നത് റാമിന്റെ ശൈലിയാണെന്ന് കുട്ടികൾ വെളിപ്പെടുത്തി.
പരാതി നൽകിയാൽ ഇൻറേണൽ മാർക്ക് നൽകില്ലെന്നും പരീക്ഷയ്‌ക്ക് തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. രക്ഷിതാക്കളുടെ ജോലിയും ജീവിത സാഹചര്യവും പറഞ്ഞ് പരസ്യമായി കളിയാക്കും. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, തുടങ്ങി അതീവ ഗൗരവകരമായ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിദ്യാർത്ഥികൾ നടത്തിയത്.
ആന്ധ്ര സ്വദേശിയായ ഡോ. കെ റാം നിലവിൽ കണ്ണൂർ പള്ളിക്കുന്നിലാണ് താമസിക്കുന്നത്. ഡോ റാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. പ്രസ്റ്റീജ് എജുക്കേഷണൽ ട്രസ്റ്റിനറെ നിയന്ത്രണത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.