പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാർക്ക് സസ്‌പെൻഷൻ

 
33

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സർക്കാർ നടപടി.

നേരത്തെ ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നൽകി. ധമനികളിൽ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റോ ഉണ്ടായിട്ടുണ്ടാവാം. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴച്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ പറഞ്ഞിരുന്നു.

Tags

Share this story

From Around the Web