നിമിഷപ്രിയയുടെ മോചനം, കാന്തപുരത്തിന്‍റേത് അടക്കമുള്ള പ്രതിനിധികളെ യമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകൾക്കായി പുതിയ പ്രതിനിധി സംഘത്തെ അയക്കണമെന്ന നിമിഷപ്രിയ ഇന്‍റർനാഷനൽ ആക്ഷൻ കൗൺസിലിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കാന്തപുരം എപി അബൂബക്കർ മുസ് ലിയാരുടെ അടക്കം ആറ് പ്രതിനിധികളെ അയക്കണമെന്ന ആവശ്യമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയത്.
നിമിഷപ്രിയയുടെ വധശിക്ഷ താൽകാലികമായി നിർത്തിവെക്കുകയും എന്ന് നടപ്പാക്കുമെന്ന് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രത്യേക പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തിൽ ആറു പേർ ഉണ്ടായിരിക്കണമെന്നും ഇതിൽ കാന്തപുരം, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ എന്നിവയുടെ രണ്ടു വീതം പ്രതിനിധികൾ ഉണ്ടാകണമെന്നുമായിരുന്നു ആവശ്യം.
തുടർന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാൻ കോടതി നിർദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകൾ ഉൾപ്പെട്ട അപേക്ഷ ആക്ഷൻ കൗൺസിൽ കൈമാറുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
രണ്ട് കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ആക്ഷൻ കൗൺസിലിന് അയച്ച കത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതിനാൽ പുതിയ മധ്യസ്ഥ സംഘത്തെ സൻഅയിലേക്ക് പോകേണ്ടതില്ല. നിലവിൽ സൻഅയിൽ ഭരണം നടത്തുന്ന വിഭാഗവുമായി നയതന്ത്രബന്ധമില്ല. സൻഅയിലെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ, വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല.
യമനിലെ സുരക്ഷ കണക്കിലെടുത്താൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആക്ഷൻ കൗൺസിലിന് നൽകിയ കത്തിൽ വിശദീകരിക്കുന്നുണ്ട്.