ദേശീയ പണിമുടക്ക് നാളെ: 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്, റെയിൽവേ, വൈദ്യുതി, തുറമുഖം, ഗതാഗതം, ബാങ്കിംങ്, ഇൻഷുറൻസ്, പോസ്റ്റൽ സർവീസുകൾ എന്നിവയെ ബാധിക്കും

രാജ്യത്ത് നാളെ ദേശീയ പണിമുടക്ക്. ഇന്ന് അർദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. 25കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. റെയിൽവേ, വൈദ്യുതി, തുറമുഖം, ഗതാഗതം, ബാങ്കിംങ്, ഇൻഷുറൻസ്, പോസ്റ്റൽ സർവീസുകൾ മുതൽ കൽക്കരി ഖനനം വരെയുള്ള വിവിധ മേഖലകളിലുള്ള തൊഴിലാളികളാണ് ൽ പണിമുടക്കുന്നത്.
ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിൻ്റെ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നടപ്പിലാക്കുക, പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ നിർത്തിവെക്കുക, ആശാവർക്കർ അടക്കമുള്ള എല്ലാ വിഭാഗങ്ങളെയും മിനിമം വേതനം 26000 ആയി ഉയർത്തുക തുടങ്ങിയ 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്ത പണിമുടക്കിനെ കേന്ദ്ര സർക്കാരിൻ്റെ "തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "രാജ്യവ്യാപകമായ പൊതുപണിമുടക്ക് വൻ വിജയമാക്കാൻ" ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള കർഷകരും ഗ്രാമീണ തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിലെ അമർജീത് കൗർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പണിമുടക്ക് പ്രധാന പൊതു സേവനങ്ങളെയും വ്യവസായങ്ങളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് യൂണിയനുകൾ സമർപ്പിച്ച 17 ആവശ്യങ്ങൾ ഉൾപ്പെട്ട ചാർട്ട് പരിഗണിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സർക്കാർ ഈ ആവശ്യങ്ങൾ അവഗണിച്ചുവെന്നും വാർഷിക തൊഴിലാളി സമ്മേളനം വിളിച്ചുകൂട്ടുന്നതിൽ പരാജയപ്പെട്ടുവെന്നും യൂണിയനുകൾ അറിയിച്ചു. ഇത് തൊഴിലാളികളോടുള്ള സർക്കാരിൻ്റെ നിസംഗതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.