മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, പുറത്തേക്ക് ഒഴുക്കുക 250 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 11.52 നാണ് ഡാമിന്റെ 13 ഷട്ടറുകൾ തുറന്നത്. 10 സെൻ്റി മീറ്റർ വീതം തുറന്ന ഷട്ടറുകളിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച രാത്രി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. റൂൾ കർവ് പ്രകാരം 136 അടിയിലാണ് ഡാം തുറക്കേണ്ടത്. ഇതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
ഡാം തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. 883 കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഇവർക്കായി 20ൽ അധികം ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഡാം പകൽ സമയത്ത് തുറക്കണമെന്ന് തമിഴ്നാടിനോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് തുറന്നെങ്കിലും പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.