വടക്കൻ നൈജീരിയയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത് 3.3 ദശലക്ഷത്തിലധികം ആളുകൾ

വടക്കുകിഴക്കൻ നൈജീരിയയിലെ 3.3 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. ഭൂരിഭാഗവും കർഷകരാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര റെഡ് ക്രോസ്സിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഫീദെസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുരക്ഷാ ആശങ്കകൾ കാരണം ചാഡ് തടാകത്തിലെയും നൈജർ, തരാബ പോലുള്ള പ്രധാന നദികളിലെയും വെള്ളം കന്നുകാലികൾക്ക് നൽകുന്നില്ല. നൈജീരിയയുടെ വടക്കൻ പ്രദേശങ്ങളിൽ സായുധ സംഘങ്ങളുടെയും കൊള്ളക്കാരുടെയും അക്രമണങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥ ശക്തിപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളും ഈ സാഹചര്യത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
നൈജീരിയയിൽ കാലാവസ്ഥാ വ്യതിയാനം രണ്ട് രൂപങ്ങളിലാണ് ദുരന്തം സൃഷ്ടിക്കുന്നത്: വരൾച്ചയും വെള്ളപ്പൊക്കവും. ആദ്യത്തേത് വടക്കുപടിഞ്ഞാറൻ മേഖലകളിലും രണ്ടാമത്തേത് കിഴക്കൻ മേഖലകളിലുമാണ് സംഭവിക്കുന്നത്. ഈ രണ്ട് മേഖലകളും മുഴുവൻ രാജ്യത്തിനും പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ നൽകുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം ഉത്‌പാദനത്തെ ബാധിക്കുകയും, ഇത് ജീവിതസാഹചര്യങ്ങളെ പ്രതികൂലമാക്കുകയും ചെയ്യുന്നു.