നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു; പ്രാർഥിച്ച് പാപ്പ

നൈജീരിയയിലെ ബെനു സ്റ്റേറ്റിൽ നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്തവരാണ്. ജൂൺ 13/14 തീയതികളിൽ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഇരകളായവർക്കായി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ.
രാത്രിയിൽ ഗുമ തദ്ദേശ സ്വയംഭരണ പ്രദേശമായ യെൽവാട്ടയിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയ സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ഒരു കത്തോലിക്കാ ദൗത്യത്തിന്റെ ഭാഗമായി അഭയം നൽകിയ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് ഭൂരിഭാഗവും കുടിയിറക്കപ്പെട്ട ക്രൈസ്തവരായിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥന നടത്തുന്നതിന് തൊട്ടുമുമ്പ് നൈജീരിയയിൽ സുരക്ഷ, നീതി, സമാധാനം എന്നിവ ഉണ്ടാകുന്നതിനായി പാപ്പ പ്രാർഥിച്ചു. അക്രമത്തിന് നിരന്തരം ഇരകളായ ബെനു സ്റ്റേറ്റിലെ ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്ന് പാപ്പ കൂട്ടിച്ചേർത്തു. സുഡാൻ, മ്യാൻമർ, ഉക്രെയ്ൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ ഇരകൾക്കായും പാപ്പ പ്രാർഥിച്ചു.
ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ‘ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ’ നൈജീരിയയിലെ അധികാരികളോട് ബെനു സ്റ്റേറ്റിലെ ദൈനംദിന രക്തച്ചൊരിച്ചിൽ ഉടൻ അവസാനിപ്പിച്ച് യഥാർഥ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.