യുദ്ധത്തിനായി ദൈവനാമം ദുരുപയോഗം ചെയ്യുന്നത് വലിയ പാപമാണ്: കർദിനാൾ പിസബല്ല
മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധത്തെയും അക്രമങ്ങളെയും ശക്തമായ ഭാഷയിൽ അപലപിച്ച് ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അക്രമങ്ങൾക്കും വേണ്ടി ദൈവനാമത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയിലും ഇസ്രായേലിലും തുടരുന്ന സംഘർഷങ്ങൾ മാനവികതയ്ക്ക് വലിയ ഭീഷണിയാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. പലപ്പോഴും മതപരമായ വികാരങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സമാധാനത്തിന്റെ മാർഗമായ മതം അക്രമത്തിനുള്ള ആയുധമാക്കി മാറ്റുന്നത് ദൈവത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് വിനാശത്തിലേക്ക് മാത്രമേ നയിക്കൂ എന്നും കർദിനാൾ പറഞ്ഞു. “നമ്മൾ പ്രാർഥിക്കുന്നത് സമാധാനത്തിനായാണ്, എന്നാൽ സമാധാനം എന്നത് വെറുമൊരു വാക്കല്ല, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ട ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നതും ലക്ഷക്കണക്കിന് ആളുകൾ അഭയാർഥികളാകുന്നതും മനസ്സാക്ഷിയുള്ള ആർക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.