വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കണ്ണൂർ: വിളക്കന്നൂരില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തു രാജ പള്ളിയിൽ നടക്കും.
ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസതിക്ക് സ്വീകരണം നൽകി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും.
വിളക്കന്നൂർ ടൗണിൽ സ്വീകരണം നൽകിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറയും.
തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്‌തി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്യും.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വായിക്കും.