ഓപ്പറേഷൻ സിന്ദൂറിലടക്കം ബിജെപി നയിക്കുന്ന കേന്ദ്രത്തിന് കൈയടിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾ, മുസ്ലീം വിഭാഗം പോലും മോദിയുടെ നീക്കങ്ങൾക്ക് നൽകിയത് പ്രശംസ, സർവേഫലം ഇങ്ങനെ

കേരളത്തിലെ 50 നിയമസഭാ മണ്ഡലങ്ങളിലായി അടുത്തിടെ 'പൊളിറ്റിക്കൽ വൈബ്' നടത്തിയ ഒരു സർവേയുടെ ഭാഗമായി ലഭിച്ച ഫലങ്ങൾ കേരളത്തിലെ പുതിയ രാഷ്ട്രീയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. വിവിധ മണ്ഡലങ്ങളിൽ നിന്നായി സർവേയിൽ 2184 പേരാണ് പങ്കെടുത്തത്.
പൊതുജനങ്ങളുടെ ധാരണയിൽ വന്ന മാറ്റത്തെയും, കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ വ്യാപകമായി അംഗീകരിക്കുന്നതും സർവേയിൽ പ്രകടമായി കാണാം.
ഓപ്പറേഷൻ സിന്ദൂരിനോടും തുടർന്നുള്ള വെടിനിർത്തലിനോടും ഉള്ള ജനങളുടെ പ്രതികരണം ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉൾപ്പെടെ കൂടുതൽ പൊതുജന സ്വീകാര്യതയിലേക്കുള്ള മാറ്റമായി അടയാളപ്പെടുത്തുന്നു എന്നതാണ് പൊതുവായ കാര്യം.
ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തൽ അംഗീകരിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് 72 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 80 ശതമാനത്തിലധികം പേർ ഇതിൽ സംതൃപ്‌തി പ്രകടിപ്പിച്ചു.
5 പോയിന്റ് സ്കെയിലിൽ തീരുമാനത്തിന് 4 അല്ലെങ്കിൽ 5 വരെ എന്ന റേറ്റിങ് ആണ് ആളുകൾ നൽകിയത് എന്നത് ചെറിയ കാര്യമല്ല. അതിൽ കേരളത്തിലെ പ്രധാന ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് കാണിച്ച പിന്തുണ മിതത്വമുള്ളതും എന്നാൽ കൂടുതൽ അർത്ഥവത്തുമായിരുന്നു.
എന്നാൽ രാഹുൽ ഗാന്ധി കൂടുതൽ മികച്ച പ്രകടനം കാഴ്‌ചവെക്കുമായിരുന്നോ എന്ന ചോദ്യത്തിന്, 65.73 ശതമാനം പേർ ഇല്ല എന്ന ഉത്തരമാണ് നൽകിയത്. ദേശീയ പ്രതിസന്ധികളിൽ നിലവിലെ സർക്കാരിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നാണ് ഈ അഭിപ്രായം സൂചിപ്പിക്കുന്നത്.
പൂർണ പിന്തുണ പരിമിതമായിരുന്നെങ്കിലും, ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് ദേശീയ സുരക്ഷാ കാര്യങ്ങളിലും സൈനിക ഫലപ്രാപ്‌തിയിലും പിന്തുണ ഏറുന്നുവെന്നാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്.
മുസ്ലീം സമൂഹം കൂടുതൽ ജാഗ്രതയോടെയുള്ളതും എന്നാൽ വ്യത്യസ്‌തവുമായ ഒരുഅഭിപ്രായമാണ് സർവേയിൽ പ്രകടിപ്പിച്ചത്. കേരളത്തിലെ ഏറ്റവും ശക്തമായ ന്യൂനപക്ഷമാണ് മുസ്ലീം വിഭാഗം എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. അവരും കേന്ദ്ര നീക്കങ്ങളെ എതിർത്തില്ല എന്നതാണ് പ്രധാന കാര്യം.
ഇന്ത്യൻ സായുധ സേനയ്ക്ക് കാര്യമായ പൊതുജനപിന്തുണ ലഭിച്ചു എന്നതാണ് സർവേ വ്യക്തമാക്കുന്നത്. പ്രതികരിച്ചവരിൽ 91 ശതമാനത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂർ കൈകാര്യം ചെയ്‌ത രീതിയെ പ്രശംസിച്ചു.
അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതികരണത്തിന് ഏകദേശം 90 ശതമാനം പേർ സമാനമായി ഉയർന്ന റേറ്റിംഗുകൾ നൽകി.
സർക്കാർ പുതിയ ആയുധങ്ങൾ വാങ്ങുന്നത് സൈന്യത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് 91.32 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആധുനിക ആയുധ സംഭരണത്തിനുള്ള പിന്തുണ ഓരോ വിഭാഗത്തിൽ ഉടനീളവും വളരെ ഉയർന്നതായിരുന്നു. ഈ വിഷയത്തിൽ 79.40 ശതമാനം മുസ്ലീങ്ങളും 87.76 ശതമാനം ക്രിസ്ത്യാനികളും യോജിപ്പ് പ്രകടിപ്പിച്ചു.