പ്രത്യാശ പകരുന്ന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കണം, മാധ്യമ പ്രവർത്തകരോട് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: പ്രത്യാശ പകരുന്ന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കഴിഞ്ഞ 15 വര്‍ഷമായി ഇരിങ്ങാലക്കുട രൂപത പ്രതിവര്‍ഷം നടത്തിവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാനുള്ള മല്‍സരത്തില്‍ നിഷേധാത്മക വാര്‍ത്തകള്‍ പെരുകിവരുകയാണ്. യുദ്ധവും സംഘര്‍ഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹിക തിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ‘നല്ല വാര്‍ത്തകളാ’ണ് ജനം ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ തിരിച്ചറി യണം; മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വിവിധ തലങ്ങളില്‍ തകര്‍ച്ച നേരിടുന്നവര്‍ക്കും പ്രത്യാശയോടെ മുന്നോട്ടുപോകാനും കൈത്താങ്ങാകാനും പോസി റ്റീവ് – സര്‍ഗാത്മക വാര്‍ത്തകള്‍ക്കു കഴിയുമെന്ന് മാര്‍ കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു. മാധ്യമങ്ങള്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിവിധ പ്രസ്‌ക്ലബുകളുടെയും പ്രസ് ഫോറങ്ങളുടെയും ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍, മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറലും രൂപതയുടെ മാധ്യമ ശുശ്രൂഷകളുടെ ഡയറക്ടറുമായ മോണ്‍. വില്‍സണ്‍ ഈരത്തറ, രൂപതയുടെ മുഖപത്രമായ ‘കേരളസഭ’ മാനേജിംഗ് ഡയറക്ര്‍ ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി, രൂപത ക്രിസ്തുദര്‍ശന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ഫാ. സിന്റോ മാടവന, ഫാ. അനൂപ് കോലങ്കണ്ണി, ഫാ. ടിന്റോ കൊടിയന്‍, രൂപത അസോഷ്യേറ്റ് പിആര്‍ഒ ജോസ് തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.