കാസർകോട്ട് വൻ കവർച്ച; അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും കാൽലക്ഷത്തിന്റെ വെള്ളിയും കവർന്നു
കുമ്പള: കാസർകോട് കുമ്പളയിൽ വൻ കവർച്ച. കുമ്പ നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും കാൽലക്ഷത്തിന്റെ വെള്ളിയും , 5000 രൂപയും കവർന്നു. കാസർകോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്.
വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളി ആഭരണങ്ങളും 5,000 രൂപയും കവര്‍ന്നു.
നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മൽ, കുട്ടികളുടെ മാല, സ്വർണവള, കല്ലുവെച്ച മാല തുടങ്ങിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഞായറാഴ്‌ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവം.
ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോയ സമയത്തായിരുന്നു കവർച്ച. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.