ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിലെ മലയാളി സുരക്ഷിതൻ; പത്തിയൂർ സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു

ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ. ആലപ്പുഴ പത്തിയൂർ സ്വദേശി അനിൽ കുമാർ വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചു. ഇപ്പോൾ യമനിലാണ് ഉള്ളതെന്നും സുരക്ഷിതനാണെന്നും അനിൽകുമാർ ഭാര്യ ശ്രീജയോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ അനിൽ വീട്ടിലേക്ക് മടങ്ങും.
ഈ മാസം ഏഴാം തീയതി വൈകിട്ടാണ് എറ്റേണിറ്റി സി എന്ന ഗ്രീക്ക് എന്ന ചരക്ക് കപ്പലിന് നേരെ യമനിലെ തുറമുഖത്തിന് സമീപം ആക്രമണം ഉണ്ടായത്. 21 പേരായിരുന്നു എറ്റേണിറ്റി സി ചരക്കുകപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഇന്ത്യക്കാരായി അനിൽകുമാറും തിരുവനന്തപുരം പാറശ്ശാല സ്വദേശി അഗസ്ത്യനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അഗസ്ത്യൻ ഉൾപ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. അപകടത്തിന് ശേഷം അനിൽകുമാറിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാഞ്ഞതോടെ പരാതിയുമായി ഭാര്യ രംഗത്തെത്തി. തുടർന്നാണ് അനിൽ കുമാർ സുരക്ഷിതനാണെന്ന് കണ്ടെത്തിയത്.