ക്ഷാമത്തിന് നേരിയ ആശ്വാസം; എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

 
gas
ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലുകൾ എത്തുന്നത്. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് കപ്പലുകളാണ് വരുന്നത്. നിലവിലെ സ്ഥിതി ഉടൻ മറികടക്കാൻ സാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

യുദ്ധഭീതി നിലനിൽക്കുന്ന പശ്ചിമേഷ്യൻ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് വരുന്നത്. 92,612.59 മെട്രിക് ടൺ എൽപിജിയാണ് രണ്ട് കപ്പലുകളിൽ ഉള്ളത്. 60 ഇന്ത്യൻ നാവികരാണ് കപ്പലിൽ. ഈ മാസം 26 നും 28 നും ഇടയിൽ ഇന്ത്യയിൽ എത്താനാണ് സാധ്യത. എൽപിജിയുമായി കഴിഞ്ഞ ദിവസവും രണ്ട് കപ്പലുകൾ എത്തിയിരുന്നു.

സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാൻ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകുകയിരുന്നു.

യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഈ കപ്പലുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ധനം നിറച്ചത്. ജഗ് വസന്ത് കുവൈത്തിൽ നിന്നും പൈൻ ഗ്യാസ് യുഎഇയിലെ റുവൈസിൽ നിന്നുമാണ് എൽപിജി ശേഖരിച്ചത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയിൽ കുടുങ്ങുകയായിരുന്നു. അതിനിടെ എൽപിജിയുടെ തൂക്കം കുറക്കുന്നുവെന്ന വാർത്തകൾ പെട്രോളിയം മന്ത്രാലയം തള്ളി.

Tags

Share this story

From Around the Web