ഗുളിക റബ്ബർ പോലെ, രോഗികൾക്ക് ശാരീരിക അസ്വാസ്ഥ്യം; കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളികയ്‌ക്കെതിരെ പരാതി

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളിക റബ്ബർ പോലെ വളയുന്നു. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത് ഗുളികയ്‌ക്കെതിരെയാണ് പരാതി. ഗുളിക കഴിച്ചപ്പോൾ ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്ന് രോഗികൾ പറഞ്ഞു. ഗുളികയ്‌ക്ക് റബ്ബറിന്റെ അതിരൂക്ഷമായ ഗന്ധവുമുണ്ട്. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് ഗുളികയുടെ വിതരണക്കാർ.
ഗുളിക കഴിച്ചിതിൽ പിന്നെ തൊണ്ടയ്‌ക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് വയോധികയായ രോഗി പറയുന്നു. ഗുളിക നിർത്തിയപ്പോൾ തൊണ്ട വേദന കുറഞ്ഞു. വലിയ ഉന്മേഷവുമുണ്ട്. ഗുളിക മുറിച്ച് നോക്കിയപ്പോൾ റബ്ബർ പോലുണ്ട്. മണവും ഗുണവുമില്ല. വെള്ളത്തിൽ ഇട്ടാൽ അലിയുന്നുമില്ല. അവര് തരുമ്പോൾ നമ്മൾ ഇത് കഴിച്ചല്ലേ പറ്റത്തുള്ളൂ, അവർ പറഞ്ഞു.
നിലവിൽ വള്ളിക്കാവ് പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ഗുളികയുടെ വിതരണം നിർത്തിവച്ചിട്ടുണ്ട്. ഇവിടെ മാത്രം 30,000 ഗുളികകൾ സ്റ്റോക്കുണ്ട്. സംസ്ഥാനത്തൊട്ടാകെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ഇതേ ബാച്ചിലുള്ള ഗുളികകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ ഗുളികകൾ ഇപ്പോഴും രോഗികൾക്ക് നൽകുകയും അവർ അത് കഴിക്കുകയും ചെയ്യുന്നുണ്ട്.