കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ ഐക്യത്തിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ പാപ്പാ
 

 
www

കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള  സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ഇതിനോടകം നിലനില്‍ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില്‍ വിചിന്തനം ചെയ്തു. അപ്പസ്‌തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില്‍ ഇരുസഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് അപ്പസ്‌തോലന്മാരായ പത്രോസിനെയും അന്ത്രയോസിനെയും ഒന്നിപ്പിച്ച സാഹോദര്യ ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് പാപ്പ പറഞ്ഞു.
ആധുനിക എക്യുമെനിക്കല്‍ സംഭാഷണത്തിന് അടിത്തറ പാകിയ  പോള്‍ ആറാമന്‍ മാര്‍പാപ്പയുടെയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് അഥീനഗോറസിന്റെയും ‘ധീരവും ദീര്‍ഘവീക്ഷണവുമുള്ള’ ശ്രമങ്ങളെ ലിയോ മാര്‍പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു.

അവരുടെ പിന്‍ഗാമികള്‍ അനുരഞ്ജനത്തിന്റെ അതേ പാതയാണ് പിന്തുടരുന്നത്. പ്രത്യേകിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങിലും തന്റെ പൊന്തിഫിക്കേറ്റ് ഉദ്ഘാടനം ചെയ്ത ദിവ്യബലിയിലും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയുടെ സാന്നിധ്യം പാപ്പ എടുത്തുപറഞ്ഞു.
സഭയുടെ പൂര്‍ണവും ദൃശ്യവുമായ ഐക്യത്തിന്റെ ഉത്തരവാദിത്തം തന്നോടൊപ്പം പങ്കിടുന്ന കത്തോലിക്കാ സഭയിലെ സഹോദര ബിഷപ്പുമാരുമായി കൂടിയാലോചിച്ച്, ഈ കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭക്ക് നല്‍കാന്‍ കഴിയുന്ന ഏതൊരു നിര്‍ദേശവും താന്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്ന് ലിയോ 14 ാമന്‍ പാപ്പ വ്യക്തമാക്കി.

Tags

Share this story

From Around the Web